എന്നാണ് സ്വപ്നങ്ങള്‍ എന്നില്‍ ചേക്കേറാന്‍ തുടങ്ങിയത് എന്നോര്‍മയില്ല. പക്ഷെ അവ എന്നും എന്‍റെ സന്തത സഹചാരി ആയിരുന്നു. രാത്രിയില്‍ "അര്‍ജുനന്‍ ഫല്‍ഗുനന്‍..." നാമം ജപിച്ചാലും ഒരു ദയ ദാക്ഷിന്യവും ഇല്ലാതെ പേടിസ്വപ്നങ്ങള്‍ എന്‍റെ ചുറ്റും നൃത്തം കളിക്കാരുണ്ട്. അങ്ങിനെ ആലത്തൂര്‍ ഹനുമാനും അര്‍ജുനനും കൈവെടിഞ്ഞ ഒരു രാത്രിയിലാണ് തലയില്‍ ഒരു കെട്ടും അരയില്‍ ബെല്ടും കെട്ടിയ അയാള്‍ ഞങ്ങളുടെ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടത്. മുത്തശ്ശിയുടെ കൂടെ ഹാളില്‍ കിടന്നിരുന്ന ഞാന്‍ അയാളെ കണ്ടതും കാണാത്ത മട്ടില്‍ കണ്ണുകള്‍ അടച്ചു കിടന്നു. പേടി കൊണ്ട് എന്‍റെ നെഞ്ഞിടിപ്പ് കൂടി വന്നു. ഞങ്ങളുടെ കിടക്കയുടെ കീഴെ മുത്തശ്ശി ഒരു വെട്ടു കത്തി എപ്പോഴും സൂക്ഷിച്തിരുനു. കള്ളന്‍ വരുമ്പോള്‍ ചെറുത് നില്‍ക്കാനനത് എന്നാണ് ഞങ്ങളോട് പറഞ്ഞിരുന്നത്. എന്ത് ചെയ്യണം എന്ന ചിന്ത കൂടി വന്ന ഒരു നിമിഷത്തില്‍ ഞാന്‍ മുത്തശ്ശിയെ വിളിച്ച് ഉണര്‍ത്തി കാര്യം പറഞ്ഞു. എന്‍റെ നെഞ്ഞിടിപ്പ് താഴുന്നത് അനുസരിച്ച് മുത്തശ്ശിയുടെത് കൂടി കൂടി വന്നു. ഉച്ചത്തിലുള്ള ഒരു നിലവിളി കേട്ടിടാണ് അടുത്ത മുറികളില്‍ നിന്നും അച്ഛനും അഫന്മാരും ഓടി വന്നത്. ഒരു കയ്യില്‍ വെട്ടു കത്തിയും പിടിച്ചു നില്ക്കുന്ന മുത്തശ്ശിയെ ആണ് അവര്‍ കണ്ടത്.വീടും പറമ്പും മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും ആരെയും അവര്‍ക്ക് കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. ആ രാത്രി ആരും ഉറങ്ങിയില്ല. മുത്തശ്ശി ആരെയും ഉറങ്ങാന്‍ വിട്ടില്ല എന്നതാണ് സത്യം. രണ്ടാം ക്ലാസിലെ പാഠ പുസ്തകത്തിലെ "കള്ളനെ പിടിച്ച പാവ" എന്ന കഥയിലെ കള്ളന്‍റെ അതെ രൂപം ആയിരുന്നു അയാള്‍ക്കുണ്ടായിരുന്നത്.
വര്‍ഷങ്ങള്‍ ഒരു സ്വപ്നം പോലെ കൊഴിഞ്ഞു പോയി. ഒന്നര വയസ്സുള്ള മകന്‍ രാത്രിയില്‍ കരയുമ്പോള്‍ അത് പേടി സ്വപ്നം കണ്ടിട്ടാവും എന്ന തോന്നല്‍ ആണ് എനിക്ക് . എന്നിട്ടും അന്ന് കണ്ടത് ഒരു സ്വപ്നം ആയിരുന്നു എന്ന് പറയാന്‍ ഇന്നെനിക്ക് ധൈര്യം പോര.